2012, നവംബർ 23, വെള്ളിയാഴ്‌ച

ഗാസ

("സഹോദരി മരിച്ചതറിയാതെ കളിക്കാന്‍ കൂട്ട് തേടുന്ന കുഞ്ഞനിയത്തി"
ഗാസയിലെ കുരുന്നുകളുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ വല്ലാതെ ഉറക്കം കെടുത്തിയത്‌ ഇതായിരുന്നു.........
 പേരറിയാത്ത ആ കുഞ്ഞിനു വേണ്ടി ഈ വരികള്‍)

ചേച്ചി, കണ്ണ് തുറന്നെന്നെയെന്തേ നോക്കാത്തൂ ?
കണ്ടിട്ട് ചുണ്ടില്‍ പുഞ്ചിരി വിടരാത്തൂ ?
വാരിയെടുത്തു മുത്തം തരാത്തൂ ?
മുറ്റത്തെ കൊച്ചു കളിപ്പന്തലില്‍
നാം മണ്ണപ്പം ചുട്ടു കളിക്കേ
വിണ്ണില്‍ തീമഴ, ചൂടുകാറ്റ്
എല്ലാം മൂടും വിഷപ്പുക.....
ധൂളികള്‍ നീങ്ങി കാഴ്ച തെളിയവേ
ഞാന്‍ മാത്രമായ്, പാതിവെന്ത കളിപ്പാവയും....
എത്ര ഞാന്‍ നിന്നെ പേരുചൊല്ലി വിളിച്ചീല
എവിടെയൊക്കെ ഞാന്‍ നിന്നെ തിരക്കി നടന്നീല
 അല്ല!,നീയെന്തിങ്ങിനെയുറങ്ങുന്നു,ഗാഡമായ്‌
പകലിലീയുച്ചനേരത്തിതിങ്ങനെ ?
അതോ, കള്ളയുറക്കം നടിച്ചു നീയെന്നെ
എന്നുമെന്നപോല്‍ കളിപ്പിക്കയാണോ ?
അല്ല!, നിന്റെയുടുപ്പിലാരു തുന്നിത്തന്നു
ഇത്രയ്ക്ക് ചോന്ന പൂക്കള്‍ ഭംഗിയായിങ്ങനെ ?
അല്ല!, നിന്റെ വിരലിലെന്തിത്ര തണുപ്പ് ?
നിന്റെ കയ്യിലെയിളം ചൂടെങ്ങു മാഞ്ഞുപോയ് ?
ചേച്ചീ.. കണ്ണ് തുറക്ക,
കളിയുറക്കം വിട്ടെഴുന്നേല്ക്ക,
കാത്തിരിക്കുന്നു കളിവീടും കളിക്കോപ്പുകള്‍
കളിച്ചു തിമര്ക്കാ ന്‍ നീണ്ടു കിടക്കുന്ന പകലും.......