2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ബാല്യകാല സഖി



ബാല്യകാലസഖി


ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍
നമ്മളന്നാദ്യമായ്‌ കണ്ടനാള്‍
പട്ടുപാവാടയിട്ടുഷസെന്നപോല്‍
ഓത്തുപള്ളിയിലന്നു നീ വന്നതും
ഹുസ്നുല്‍ ജമാലെന്നു ഞാന്‍ കളിയായ്‌ വിളിച്ചതും
കാര്യമറിയാതെ നീ കരഞ്ഞതും
ഉസ്താദിന്‍ ചൂരലെന്‍ കുഞ്ഞു
കൈകളില്‍ ചിത്രം വരച്ചതും
അതു കാണെ,
നിൻ ചുണ്ടിലെ ചിരിവെയിൽ മാഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ


ഓത്തുപള്ളിയിൽ നിനക്കായ്, നെല്ലിയ്ക്ക
കട്ടെടുത്തു ഞാൻ കൊണ്ടുവന്നതും
നിന്റെ മയിൽപ്പീലി പെറ്റ കുഞ്ഞിനെ
നീയെനിയ്ക്കു പകരമായ് തന്നതും
കണ്ണിമാങ്ങ കണ്ടു നീ കൊതിയ്ക്കെ
മാവിൽ വലിഞ്ഞുകയറി ഞാൻ
മാങ്ങപറിച്ചു തന്നതും
താഴെവന്നപ്പോഴുറുമ്പു കടിയേറ്റു 
നിന്റെ ചുണ്ടുപോൽ ചോന്നതു-
മതുകണ്ടു നിൻ മിഴികൾ നനഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ

ചാറ്റല്‍ മഴയത്ത് പാടവരമ്പിലൂടന്ന്‍
കൈപിടിച്ചൊന്നിച്ചു നമ്മള്‍ നടന്നനാൾ
കാറ്റ് നിന്‍ കസവുതട്ടം തട്ടിപ്പറിച്ചതും
കൂടെ ഞാന്‍ മഴനനഞ്ഞോടിപ്പിടിച്ചതും
അതു കാണ്‍കെ നിന്‍ മുഖത്ത്
പുഞ്ചിരി നിലാവായുദിച്ചതും
ചൊടിയില്‍ നുണക്കുഴി ചുഴികള്‍ തീര്‍ത്തതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

മാരനായ്‌ വന്നു ഞാന്‍ നിന്നെ
കളിയായ്‌ മിന്നു കെട്ടിയതു,മന്നു
നീയെൻ മണവാട്ടിയായ് ചമഞ്ഞതും
നമ്മളന്നു മണ്ണപ്പം ചുട്ടതു-
മഛനുമമ്മയും കളിച്ചതും
കുഞ്ഞുമക്കൾക്ക് നീ അമ്മിഞ്ഞ കൊടുത്തതും
ഉറക്കാന്‍ താരാട്ടുപാടിയതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

പാടത്തിനക്കരെ കൈത്തോട്ടിൽ ഞാൻ ചാടിക്കുളിച്ചതും
കരയിൽ നീ നിന്നു കൈകൊട്ടിച്ചിരിച്ചതും
പിന്നെ ഞാൻ നിന്നെ നീന്താൻ പഠിപ്പിച്ചതു-
മൊഴുക്കു പേടിച്ചു നീയെന്നെ
കെട്ടിപ്പിടിച്ചു കരഞ്ഞതും
നിന്റെ മാറിലെ കുഞ്ഞുമിഴികൾ ഞാൻ കണ്ടതും
നാണിച്ചു നീ ചുവന്നു പഴുത്തതും
പിന്നെയെൻ കണ്ണു നീ പൊത്തിക്കളഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ


ഇടയിലെപ്പൊഴോ നമ്മൾ വളർന്നതും
കാലം നമ്മുടെ കളിപ്പന്തൽ തകർത്തതും
നിസ്സഹായരായ് നാം നോക്കിനിന്നതും
കളിമാറാതെ നീ മണവാട്ടിയായതും
എന്റെ നെഞ്ചിലൂടെന്നപോൽ
നിൻ പുതുക്കം പോയതും
യാത്ര പറയവെ,
നിൻ മിഴികളരുവിയായ് തീർന്നതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ...


ഇടയ്ക്കു തിരിഞ്ഞുതിരിഞ്ഞുനോക്കി 
മിഴിനീരുണങ്ങാത്ത നിൻ മുഖം
മഞ്ഞുപോൽ മാഞ്ഞതിന്നു-
മെന്നുമോർക്കുന്നു ഞാൻ....